റിയോ ഡി ജനീറോ: ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പ്. അർജന്റീന സന്ദർശനം പൂർത്തിയാക്കിയ ശേഷം ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ബ്രസീൽ ആചാരപരമായ സ്വീകരണം നൽകി.
പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുകയും ബ്രസീലുമായുള്ള വ്യാപാര, പ്രതിരോധ സഹകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യുക എന്നതാണ് നാലുദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിന്റെ ലക്ഷ്യം. ബ്രസീലിലെത്തിയ പ്രധാനമന്ത്രി മോദിയെ ഇന്ത്യൻ സമൂഹം പരമ്പരാഗത നൃത്തങ്ങളും നാടൻ പാട്ടുകളും ആലപിച്ചുകൊണ്ടാണ് സ്വീകരിച്ചത്.
ഇന്നും നാളെയുമായാണ് റിയോ ഡി ജനീറോയിൽ ബ്രിക്സ് ഉച്ചകോടിയിൽ നടക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ബ്രസീലിയയിൽ വെച്ച് പ്രധാനമന്ത്രി, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, പ്രതിരോധം, ഊർജ്ജം, ബഹിരാകാശം, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും സുപ്രധാന കരാറുകളിൽ ഏർപ്പെടും. ബ്രസീലിലെ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി ജൂലൈ 9 ന് നമീബിയയിലേക്ക് പോകും. അവിടെ അദ്ദേഹം നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും.

