ബ്യൂണസ് ഐറീസ് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീനയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വമ്പൻ സ്വീകരണം. എസീസ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ നരേന്ദ്രമോദിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചു. ഇന്ത്യ-അർജന്റീന തന്ത്രപരമായ പങ്കാളിത്തം, സാമ്പത്തിക സഹകരണം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. നേരത്തെ 2018 ലും പ്രധാനമന്ത്രി അർജന്റീന സന്ദർശിച്ചിരുന്നു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു അന്ന് പ്രധാനമന്ത്രി അർജന്റീനയിലെത്തിയത്.
ഘാനയ്ക്കും ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചരാഷ്‌ട്ര സന്ദർശനത്തിലെ മൂന്നാമത്തെ രാജ്യമാണ് അർജന്റീന. ലാറ്റിനമേരിക്കയിലെ ഒരു പ്രധാന സാമ്പത്തിക പങ്കാളിയും ജി 20യിൽ അടുത്ത സുഹൃത്തുമാണ് അർജന്റീനയെന്നും പ്രസിഡന്റ് ജാവിയർ മിലേയുമായുള്ള ചർച്ചകൾക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി തന്റെ യാത്രാ പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്റ് ജാവിയർ മിലിയുമായി പ്രധനമന്ത്രി നടത്തുന്ന ചർച്ചയിൽ പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ സുപ്രധാന മേഖലകൾ വിഷയമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

