മുസഫറാബാദ്: അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ പാകിസ്ഥാൻ അധിനിവേശ കാശ്മീരിലെ മുസഫറാബാദിൽ നടക്കുന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ച സാധാരണക്കാർക്ക് നേരെ പാക് സൈന്യത്തിൻ്റെയും ഐ.എസ്.ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന മുസ്ലീം കോൺഫറൻസിൻ്റെയും പിന്തുണയുള്ള തോക്കുധാരികൾ വെടിയുതിർത്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അവ്വാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധിനിവേശ കശ്മീരിൽ വൻ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. മാർക്കറ്റുകളും കടകളും പ്രാദേശിക സ്ഥാപനങ്ങളും പൂർണ്ണമായി അടച്ചുപൂട്ടുകയും ഗതാഗത സേവനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തു.
പാകിസ്ഥാനിൽ കുടിയേറിയ കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള 12 അസംബ്ലി സീറ്റുകൾ നിർത്തലാക്കുക, ജലവൈദ്യുത കരാറുകൾ വീണ്ടും ചർച്ച ചെയ്യുക, വിലക്കയറ്റം ലഘൂകരിക്കുന്നതിനായി ഗോതമ്പിന് സബ്‌സിഡി നൽകുക, വൈദ്യുതി നിരക്ക് പ്രാദേശിക ഉത്പാദന നിരക്കുമായി ബന്ധിപ്പിക്കുക എന്നിവയാണ് അവ്വാമി ആക്ഷൻ കമ്മിറ്റി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ.
എഎസിയുടെ ആവശ്യങ്ങൾ മേഖലയിലെ രാഷ്ട്രീയ ചട്ടക്കൂടിന് നേരിട്ടുള്ള വെല്ലുവിളിയായാണ് പാക് ഭരണകൂടം കാണുന്നത്. ഈ സംവരണ സീറ്റുകൾ പ്രാദേശിക പ്രാതിനിധ്യം ഇല്ലാതാക്കുകയും പാക് അധിനിവേശ കാശ്മീരിന്റെ രാഷ്ട്രീയത്തിൽ പാക് സർക്കാരിന് അനാവശ്യ സ്വാധീനം നൽകുകയും ചെയ്യുന്നുവെന്നാണ് എഎസിയുടെ വാദം.
സംഘർഷം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായി പാക് സർക്കാർ മേഖലയിൽ അർദ്ധരാത്രി മുതൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും വൻതോതിൽ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു. മുഴുവൻ മേഖലയിലും അടച്ചുപൂട്ടൽ പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത്, മുസഫറാബാദിലെ വ്യാപാരികളുടെ സംഘടനകൾ അവശ്യവസ്തുക്കൾ ശേഖരിക്കാൻ ജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി കടകൾ താൽക്കാലികമായി തുറക്കുമെന്ന് അറിയിച്ചു.
പ്രതിഷേധം ‘ആസാദി’ (സ്വാതന്ത്ര്യം) ആവശ്യങ്ങളിലേക്ക് വഴിമാറുമോ എന്ന ആശങ്ക ഷെഹ്ബാസ് ഷെരീഫ് സർക്കാരിനും പാക് സൈന്യത്തിനുമുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ നഗരങ്ങളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹങ്ങൾ നീങ്ങുന്നതായി കാണിക്കുന്നു, ഇത് പ്രക്ഷോഭത്തെ അടിച്ചമർത്താൻ കടുപ്പമേറിയ നടപടി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അമേരിക്ക, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ പാക് അധിനിവേശ കശ്മീരിൽ നിന്നുള്ള പ്രവാസികളും ഈ ആവശ്യങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുന്നതിനായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ട്.
പ്രതിഷേധങ്ങൾക്ക് മറുപടിയായി പാക് സർക്കാർ സൈനിക ശക്തി പ്രദർശിപ്പിച്ചു. ആയുധധാരികളായ സൈനികർ പാക് അധിനിവേശ കശ്മീരിലെ നഗരങ്ങളിലൂടെ മാർച്ച് നടത്തുകയും, അയൽ പ്രവിശ്യയായ പഞ്ചാബിൽ നിന്ന് ആയിരക്കണക്കിന് സൈനികരെ മേഖലയിലേക്ക് വിന്യസിക്കുകയും ചെയ്തു. തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് 1,000 സൈനികരെ അധികമായി അയച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, മേഖലയിലെ ഇൻ്റർനെറ്റ് ലഭ്യതയും പാക് സർക്കാർ നിയന്ത്രിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച പാക് വ്യോമസേന ചൈനീസ് നിർമ്മിത ജെ-17 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ നടത്തിയ ബോംബാക്രമണത്തിൽ 30 സാധാരണക്കാർ കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഘർഷം.

