ദില്ലി: 2027 ഓടെ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി റെയില്‍വേ ശൃംഖലയില്‍ വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നതെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആയിരം ട്രെയിനുകൾ കൂടി അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“റെയില്‍ കയറ്റുമതിയില്‍ ഇന്ത്യന്‍ റെയില്‍വേയെ ഒരു പ്രധാന ആഗോള പങ്കാളിയാക്കാനും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്ത് ചെലവ് കുറഞ്ഞ ചരക്കുനീക്കത്തിന് ഇന്ത്യന്‍ റെയില്‍വേയെ നട്ടെല്ലായി മാറ്റാനുള്ള ദീര്‍ഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. 11 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 35,000 കിലോമീറ്റര്‍ ട്രാക്കുകള്‍ കൂടി ഇന്ത്യന്‍ റെയില്‍വേ ലൈനിന്റെ ഭാഗമാക്കി. ഇത് ജര്‍മ്മനിയുടെ മുഴുവന്‍ ശൃംഖലയുടെയും വലുപ്പത്തിന് തുല്യമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 5,300 കിലോമീറ്റര്‍ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേ കൂട്ടിച്ചേര്‍ത്തത്. പ്രതിവര്‍ഷം 30,000 വാഗണുകളും 1,500 ലോക്കോമോട്ടീവുകളും നിര്‍മ്മിക്കുന്നു. ഇത് വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും സംയുക്ത ഉല്‍പ്പാദനത്തേക്കാള്‍ കൂടുതലാണ്.
റെയില്‍വേയിലെ നിക്ഷേപം 25,000 കോടി രൂപയില്‍ നിന്ന് 2.52 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. പിപിപികളില്‍ നിന്ന് 20,000 കോടി രൂപ കൂടി ലഭിച്ചു. ജാപ്പനീസ് സഹകരണത്തോടെ ഫ്‌ലാഗ്ഷിപ്പ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുരോഗമിക്കുകയാണ്. ആദ്യത്തെ പ്രോട്ടോടൈപ്പ് 2026 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടും. 2027 ഓടേ വാണിജ്യാടിസ്ഥാനത്തില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനാണ് പദ്ധതിയിടുന്നത്.”-അശ്വിനി വൈഷ്ണവ് പറഞ്ഞു.

