18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല അടങ്ങിയ ആക്‌സിയം -4 ദൗത്യസംഘം ഭൂമിയിൽ മടങ്ങിയെത്തി. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണിയോടെയാണ് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണയന്‍ തീരത്ത് പസഫിക് സമുദ്രത്തിൽ വിജയകരമായി സ്പ്ളാഷ് ഡൗൺ ചെയ്തത്. ഇതോടെ ആക്‌സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.
ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 4.45-നാണ് പേടകം നിലയവുമായുള്ള ബന്ധം വേര്‍പെടുത്തിയത്. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു ഈ അണ്‍ഡോക്കിങ്. 2.37-ഓടെ പേടകത്തെ നിലയവുമായി ബന്ധിപ്പിച്ച വാതിലടഞ്ഞു (ഹാച്ചിങ് ക്ലോഷര്‍). 4.45-ന് ഭൂമിയിലേക്കുള്ള 22.5 മണിക്കൂര്‍ നീണ്ട യാത്രതുടങ്ങി.
പേടകത്തിന്റെ ഫ്‌ളൈറ്റ് കമ്പ്യൂട്ടറാണ് മടക്കയാത്ര മുഴുവന്‍ നിയന്ത്രിച്ചത്. പൂര്‍ണ്ണമായും സ്വയം നിയന്ത്രിച്ചാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.
14 ദിവസത്തെ ദൗത്യത്തിനായാണ് ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് ശുഭാംശു ശുക്ല. ജൂണ്‍ 26 നാണ് സംഘം നിലയത്തിലെത്തിയത്. ജൂലായ് 9 ന് 14 ദിവസം പൂര്‍ത്തിയായി. ശേഷം നാല് ദിവസം കൂടി നിലയത്തില്‍ അധികം ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.
അതേസമയം യാത്രികരെ പേടകത്തില്‍നിന്ന് പുറത്തെത്തിച്ച് ബോട്ടുകളില്‍ പുനരധിവാസകേന്ദ്രത്തിലേക്കാകും കൊണ്ടുപോകുക . ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴുദിവസം അവിടെ ചിലവഴിക്കും .

