ധാക്ക : ഹിന്ദു സന്യാസിയും ആത്മീയ സംഘടനയായ ഇസ്കോണിന്റെ നേതാവുമായ ചിന്മയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്നുള്ള പ്രതിഷേധം ആളികത്തുന്നതിനിടെ മറ്റൊരു ഹിന്ദു സന്യാസിയെക്കൂടി അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് സർക്കാർ. ചിറ്റഗോങിലാണ് സംഭവം. ശ്യാം ദാസ് പ്രഭുവാണ് അറസ്റ്റിലായത്. ജയിലിൽ പാർപ്പിച്ചിരിക്കുന്ന ചിന്മയ് കൃഷ്ണ ദാസിനെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റെന്നാണ് വിവരം. അറസ്റ്റ് വാറണ്ടില്ലാതെയാണ് ശ്യാം ദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്തതെന്നും വിവരമുണ്ട്
ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച ചിന്മയ് കൃഷ്ണ ദാസിനെ ദേശീയ പതാകയെ അപമാനിച്ചു എന്നതടക്കം രാജ്യ വിരുദ്ധ നിയമം ചുമത്തി തിങ്കളാഴ്ചയാണ്ബംഗ്ളാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കൃഷ്ണദാസ് നിലവിൽ ചിറ്റഗോങിൽ ജയിലിലാണ്.
ഹൈന്ദവ നേതാവിന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്തെ ഹിന്ദുസമൂഹം പ്രതിഷേധം കടുപ്പിച്ചിരുന്നു. രാജ്യത്തെ ഹൈന്ദവർ അടക്കമുള്ള ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് മറ്റൊരു ഹിന്ദു സന്യാസി കൂടി അറസ്റ്റിലായിരിക്കുന്നത്.

