ബ്രസൽസ്: പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ ബെൽജിയത്തിൽ വച്ച് അറസ്റ്റിലായതിന് പിന്നാലെ ജാമ്യ നീക്കങ്ങളുമായി രത്‌നവ്യാപാരി മെഹുൽ ചോക്‌സി. ആരോഗ്യകാരണങ്ങൾ ചൂണ്ടികാട്ടി അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ചോക്‌സിയുടെ അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു.
ചോക്‌സി കാൻസർ ചികിത്സയിലാണെന്നും നിലവിലെ ആരോഗ്യസ്ഥിതിയിൽ വിമാനയാത്ര സാധ്യമല്ലെന്നും ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുമെന്ന് വിജയ് അഗർവാളിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് ദിവസത്തിന് ശേഷം മാത്രമേ കേസ് പരിഗണിക്കാൻ കഴിയൂ എന്നും അപ്പോൾ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഇന്ത്യൻ ഏജൻസികളുടെ അഭ്യർത്ഥനപ്രകാരമാണ് ചോക്‌സിയെ ബെൽജിയൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 11,653 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ മെഹുൽ ചോക്സിക്കെതിരെ ഇഡിയും സിബിഐയും നേരത്തെ കേസെടുത്തിരുന്നു.
മെഹുൽ ചോക്സി ബെൽജിയത്തിൽ ഭാര്യയോടൊപ്പം താമസിക്കുന്നുവെന്ന വിവരം പുറത്തു വന്നിരുന്നു. ഇതേത്തുടർന്ന് ചോക്സിയെ വിട്ടുകിട്ടാൻ ഇന്ത്യ നടപടി തുടങ്ങിയിരുന്നു. ബെൽജിയൻ പൗരത്വം കിട്ടാൻ വ്യാജ രേഖ ഹാജരാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ആന്റിഗ്വ ആൻഡ് ബാർബുഡയിലാണ് മെഹുൽ ചോക്സി നേരത്തെ താമസിച്ചിരുന്നത്. ഇന്ത്യയിലും, ആന്റിഗ്വയിലും പൗരത്വം ഉള്ളതായി ബെൽജിയത്തെ അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

