ഹൈദരാബാദ്∙ പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിരക്കിൽ മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ടു കോടി രൂപ സഹായം നൽകുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ മകനെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്ലു അരവിന്ദ്.
അല്ലു അർജുൻ ഒരു കോടി രൂപയും മൈത്രി മൂവീസ് 50 ലക്ഷവും സംവിധായകൻ സുകുമാർ 50 ലക്ഷം രൂപയുമാണ് യുവതിയുടെ കുടുംബത്തിന്റെ നൽകുകയെന്ന് അല്ലു അരവിന്ദ് പറഞ്ഞു. തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ വഴി തുക കൈമാറും. കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നു അല്ലു അരവിന്ദ് പറഞ്ഞു. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് പിതാവ് ഭാസ്കർ പറഞ്ഞു. അല്ലുവിന്റെയും സിനിമാ ടീമീന്റെയും സഹായം ലഭിക്കുന്നുണ്ട്. അല്ലുവിനെതിരായ കേസ് പിൻവലിക്കാൻ തയാറാണെന്ന് പറഞ്ഞത് ആരുടെയും സമ്മർദം കൊണ്ടല്ലെന്നും ഭാസ്കർ പറഞ്ഞു. അതേസമയം അല്ലു അരവിന്ദും നടൻ ചിരഞ്ജീവിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ കാണും.
ഡിസംബർ നാലിന് നടന്ന പ്രിമിയർ ഷോയ്ക്കിടെയാണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപ്രതീക്ഷിതമായി താരം തിയറ്ററിൽ എത്തിയതിനെ തുടർന്നാണ് തിരക്കുണ്ടായത്. സ്ത്രീയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയറ്റർ ഉടമകൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അല്ലു അർജുനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തെങ്കിലും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു

