ചേലക്കര : ഉപതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ). ചേലക്കരയിൽ ഡിഎംകെ സ്ഥാനാര്‍ത്ഥി എൻ.കെ മുനീറിന് നാമമാത്രമായ വോട്ട് മാത്രമേ നേടാൻ സാധിച്ചുള്ളു. ഈ തെരഞ്ഞെടുപ്പിലൂടെ കേരള രാഷ്‌ട്രീയത്തിൽ ശക്തമായ സ്വാധീനമായി മാറാൻ ഡിഎംകെയ്ക്ക് സാധിക്കും എന്നായിരുന്നു അൻവറിന്റെ കണക്ക് കൂട്ടൽ. വിജയിച്ചില്ലെങ്കിലും നല്ലൊരു വോട്ട് വിഹിതം നേടി ഏത് വിധേനയും യുഡിഎഫിൽ കയറിപ്പറ്റാനും അൻവർ ലക്ഷ്യമിട്ടിരുന്നു.
എന്നാൽ 3920 വോട്ടുകൾ മാത്രമാണ് അൻവറിന്റെ സ്വന്തം സ്ഥാനാർത്ഥിക്ക് കിട്ടിയത്. എന്നാൽ കമ്മ്യൂണിസ്റ്റ് കോട്ടയിൽ നിന്ന് 3920 വോട്ടുകൾ നേടാനായത് അഭിമാനമാണെന്നാണ് അൻവർ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി പിണറായിസത്തിനെതിരെ സംസാരിക്കുന്നതിനുള്ള വോട്ടുകളാണ് അതെന്നും അൻവർ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറഞ്ഞ കാര്യങ്ങൾ ശരി വയ്‌ക്കുന്ന റിസൽട്ടുകളാണ് മൂന്ന് ഇടങ്ങളിലും പ്രതീക്ഷിച്ചതെന്നും, വോട്ടർമാർക്ക് ഡിഎംകെയുടെ നന്ദി അറിയിക്കുന്നതായും അൻവർ കൂട്ടിച്ചേർത്തു.
ചേലക്കരയിൽ , യുഡിഎഫിന്റെ രമ്യ ഹരിദാസിന് പകരം തന്റെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും അൻവർ ഒരു ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് നേതൃത്വം ഇത് തള്ളിക്കളയുകയാണ് ചെയ്തത്. സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയ ശേഷമാണ് അൻവർ പാർട്ടി വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചതാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്. പിന്നാലെ സിപിഎമ്മിനെ വെല്ലുവിളിച്ച് കൊണ്ടാണ് അൻവർ ചേലക്കരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയത്.

