മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ യുഡിഎഫുമായി അനുനയത്തിന് വഴങ്ങിയേക്കുമെന്ന സൂചന നൽകി പി വി അൻവർ. ഷൗക്കത്ത് നിലമ്പൂർ എംഎല്‍എ ആയതിനാൽ ഇനി യുഡിഎഫില്‍ സീറ്റുറപ്പിച്ചാലും നിലമ്പൂരില്‍ മത്സരിക്കാൻ സാധിക്കില്ല. അത് കണക്കുകൂട്ടി 2026 തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ നിന്ന് മത്സരിക്കാനും അൻവർ തയ്യാറാവുകയാണ്.
19760 വോട്ടുകളാണ് പി.വി. അന്‍വര്‍ ഉപതിരഞ്ഞെടുപ്പില്‍ നേടിയത്. സ്വരാജിന് പോകുമായിരുന്ന ആര്യാടന്‍ ഷൗക്കത്ത് വിരുദ്ധവോട്ടുകളും, യുഡിഎഫ് സ്ഥാനാർത്ഥിക്ക് പോകുമായിരുന്ന ഭരണവിരുദ്ധവോട്ടുകളും പി.വി. അന്‍വര്‍ പിടിച്ചുവെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. തന്റെ നിര്‍ദേശവും പിന്തുണയും സ്വീകരിച്ചിരുന്നെങ്കില്‍ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാമായിരുന്നുവെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ അന്‍വർ ശ്രമിച്ചേക്കും.
പ്രതിപക്ഷനേതാവിനോട് വ്യക്തിപരമായി വിരോധമില്ലന്നെും അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് വി.ഡി. സതീശനെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വര്‍, തന്നെ മുന്നണിയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായത് വീഴ്ചയാണെന്ന് ഇത്തവണ ലഘൂകരിച്ചു.

