പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ എത്തി രാഹുല്‍ വോട്ട് ചെയ്തു. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്‍റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.ബൂത്തില്‍ വൈകിട്ട് 4.45 രാഹുല്‍ എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂവന്‍കോഴിയുടെ ചിത്രം ഉയര്‍ത്തി കൂകി വിളിച്ചു.മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ എല്ലാം കോടതിയോട് പറഞ്ഞിട്ടുണ്ടെന്നും ഇനി കാര്യങ്ങള്‍ കോടതി പറയട്ടെയെന്നും വ്യക്തമാക്കി. തുടര്‍ന്ന് ചായക്കടയിൽ കയറി ചായ കുടിച്ചു.
അതിനു ശേഷം കാറിൽ കയറിയ രാഹുൽ എംഎല്‍എ ഓഫീസിന് അടുത്തുള്ള ഒരു വീട്ടില്‍ ചെന്ന് വീട്ടുകാരുമായി സംസാരിച്ചു. തുടര്‍ന്നാണ് എം എല്‍ ഓഫീസില്‍ കയറിയത്. സീറ്റിലിരുന്ന രാഹുല്‍ എനിക്കെതിരെ പറയാനുള്ളതും എനിക്ക് പറയാനുള്ളതും കോടതിക്ക് മുന്നിലാണ്’ എന്ന് ആവര്‍ത്തിച്ചു മാധ്യമങ്ങളോട് പറഞ്ഞു .രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവിലായിരുന്നു രാഹുല്‍. രണ്ട് കേസുകളിലും അറസ്റ്റ് തടഞ്ഞതോടെയാണ് രാഹുല്‍ പുറത്തെത്തിയത്. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എല്ലാ തിങ്കളാഴ്ചയും രാവിലെ 10-നും 11-നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി ഒപ്പിടണമെന്നാണ് പ്രധാന വ്യവസ്ഥ. ആദ്യ ബലാത്സംഗക്കേസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15 തിങ്കളാഴ്ചയാണ് പരിഗണിക്കുക.

