ദില്ലി: 2024 ലെ പൊതു തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടണം എന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾക്കായി കോൺഗ്രസ് പ്രശസ്ത തെരെഞ്ഞെടുപ്പ് തന്ത്ര വിദഗ്ധൻ പ്രശാന്ത് കിഷോറിനെ സമീപിച്ചതായി റിപ്പോർട്ട്. ബിജെപി യുടെ പ്രതാപത്തെ അതിജീവിച്ച് മുന്നേറാനുള്ള പദ്ധതി പ്രശാന്ത് കോൺഗ്രസ് നേതൃത്വത്തിന് സമർപ്പിച്ചു. പഴയ പ്രതാപമില്ലാത്ത കോൺഗ്രസ് ഇനി പ്രാദേശിക പാർട്ടികളുമായി യോജിച്ച് പോകണമെന്നും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കരുതെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടു. എന്നാൽ ഈ അഭിപ്രായത്തിന് പാർട്ടി നേതൃത്വം പച്ചക്കൊടികാട്ടുമോ എന്ന് സംശയമാണ്.
കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പ്രശാന്ത് കിഷോർ തീരുമാനിച്ചിട്ടുണ്ടെങ്കിലും
അദ്ദേഹം പാർട്ടിയിൽ ചേരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസും പ്രശാന്ത് കിഷോറും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കടുത്ത ഭിന്നതയിലാണ് അത് അവസാനിച്ചത്. മേഘാലയിൽ പ്രശാന്ത് കിഷോറിന്റെ ചരടുവലിയിൽ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം തൃണമൂൽ കോൺഗ്രസിൽ പോയതോടെ അകൽച്ച പൂർണമായി. എന്നാൽ ഗുജറാത്തിൽ നരേഷ് പട്ടേലിനെ പാർട്ടിയിൽ എത്തിക്കുന്നത് സംബന്ധിച്ച ചർച്ചകളോടെയാണ് പ്രശാന്ത് കിഷോറിനെ ഒപ്പം നിർത്താനുള്ള ആലോചനകളും വീണ്ടും തുടങ്ങിയത്. താൻ പാർട്ടിയിലേക്ക് എത്തണമെങ്കിൽ പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് ചുമതലകൾക്ക് നിയോഗിക്കണമെന്ന് നരേഷ് പട്ടേൽ ആവശ്യപ്പെട്ടതായാണ് വിവരം.

