തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളി കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ആരോപണങ്ങൾക്ക് പിന്നാലെ പോകാനില്ലെന്നും താൻ മുൻതൂക്കം നൽകുന്നത് വികസന അജണ്ടയിൽ മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇപി ജയരാജനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളുന്നുവെന്നും പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും അതാണ് അവരുടെ രാഷ്ട്രീയമെന്നും തുറന്നടിച്ചു. എൽഡിഎഫ് കൺവീനറായ ഇപി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.
വിഡി സതീശന്റെ ആരോപണം തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്നും രംഗത്ത് വന്നിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല, പത്രത്തിൽ പടത്തിൽ കണ്ടത് മാത്രമാണ്. ഫോണിലും സംസാരിച്ചിട്ടില്ലെന്ന് ഇപി പറഞ്ഞു.
“തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണ്. മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസൊന്നുമില്ല. തന്‍റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്‍റെ ഭാര്യയുടെ പേരിൽ എഴുതി കൊടുക്കാം. രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ ബന്ധമില്ല. നിരാമയ മികച്ച പ്രൊഫഷണൽ സ്ഥാപനമാണ്.” – ഇ പി ജയരാജൻ പറഞ്ഞു.

