തിരുവനന്തപുരം : ബംഗ്ലാദേശിൽ വിജയിച്ചത് ഇന്ത്യയിൽ പലതവണ നടപ്പിലാക്കി പരാജയപ്പെട്ട ടൂൾ കിറ്റ് സമരമാണെന്നും ബംഗ്ലാദേശ് ഹിന്ദുക്കൾ വർഷങ്ങളായി പീഡനം അനുഭവിക്കുന്നുണ്ടെങ്കിലും അവരുടെ അവസ്ഥ ഇന്നാണ് ലോകത്തിന് ബോദ്ധ്യമായതെന്നും തത്വമയി ചീഫ് എഡിറ്റർ രാജേഷ് ജി പിള്ള. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ സമൂഹം പാലിക്കുന്ന നിശബ്ദതയ്‌ക്കെതിരെ ഹിന്ദുധർമ്മ പരിഷത്ത് സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശിൽ ഹിന്ദുക്കൾ വംശഹത്യ നേരിടുമ്പോഴും വേട്ടക്കാരൻ്റയും ഇരയുടേയും മതം നോക്കി മാത്രം പ്രതികരിക്കുന്നവർ ഇതൊന്നും അറിഞ്ഞില്ലെന്ന രീതിയിൽ ഉറക്കം നടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംവാദവുമായി ഹിന്ദുധർമ്മ പരിഷത്ത് മുന്നോട്ട് വന്നത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന സംവാദത്തിൽ തത്വമയി ന്യൂസ് ചീഫ് എഡിറ്റർ രാജേഷ് ജി പിള്ള, ജനം ടി വി മുൻ ചീഫ് എഡിറ്റർ ജി കെ സുരേഷ് ബാബു, ഹിന്ദുധർമ്മ പരിഷത്ത് പ്രസിഡന്റ് എം ഗോപാൽജി, ചരിത്രകാരൻ പ്രൊഫ. ടി പി ശങ്കരൻകുട്ടി നായർ എന്നിവർ പങ്കെടുത്തു.
ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നിട്ടും രാജ്യത്തെ കലാപത്തെ അടിച്ചമർത്താൻ സാധിച്ചിട്ടില്ല. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം പിന്നീട് ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണമായി മാറുകയായിരുന്നു. ഹസീന രാജി വച്ച് പലായനം ചെയ്തിട്ടും കലാപം കെട്ടടങ്ങിയില്ല. ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകൾ ഉൾപ്പെടെയുള്ള തീവ്രവാദികളാണ് ഹിന്ദുക്കൾക്കെതിരായ സംഘടിത ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ് വിവരം.

