സനാതന ധർമത്തെ കുറിച്ച് നടത്തിയ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് കോടതി. ബിഹാറിലെ പട്‌നയിലെ എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. കേസിന്റെ വിചാരണയ്ക്ക് ഫെബ്രുവരി 13-ന് കോടതി മുൻപാകെ ഹാജരാകണം എന്നാണ് സമൻസിൽ നിർദേശിച്ചിട്ടുള്ളത്.
ഉദയനിധിയ്‌ക്കെതിരേ രണ്ട് പെറ്റീഷനുകളാണ് കോടതി മുൻപാകെ സമർപ്പിക്കപ്പെട്ടിരുന്നത്. മഹാവീർ മന്ദിർ ട്രസ്റ്റ് സെക്രട്ടറി കിഷോർ കുണാൽ, പട്‌ന ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൗശലേന്ദ്ര നാരായൺ എന്നിവരാണ് വെവ്വേറെ പെറ്റീഷനുകൾ നൽകിയത്.
വിവാദ പരാമർശത്തിലൂടെ ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തിയതിന് ഉദയനിധിയ്‌ക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് രണ്ട് ഹർജിക്കാരും ആവശ്യപ്പെട്ടിട്ടുള്ളത്. 2023 സെപ്റ്റംബർ രണ്ടിന് ചെന്നൈയിൽ നടന്ന എഴുത്തുകാരുടെ പരിപാടിയിൽ ആയിരുന്നു ഉദയനിധിയുടെ പരാമർശം. ഉദയനിധിയുടെ വാക്കുകൾക്കെതിരേ ബി.ജെ.പി. നേതാക്കൾ രംഗത്തെത്തിയിരുന്നു.

