ദില്ലി: ഗോ ഫസ്റ്റിന് വീണ്ടും പറക്കാനുള്ള അനുമതി നൽകി ഡിജിസിഎ. ഉപാധികളോടെ സർവീസ് നടത്താനുള്ള അനുമതിയാണ് ഡിജിസിഎ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ വർഷം മെയ് മുതൽ ഗോ ഫസ്റ്റ് സർവീസുകൾ നടത്തുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു.
15 വിമാനങ്ങളും 114 പ്രതിദിന ഫ്ലൈറ്റുകളുമായി സർവീസ് പുനരാരംഭിക്കാനുള്ള അനുമതിയാണ് ഡിജിസിഎ നൽകിയിട്ടുള്ളത്.
ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകൾക്കായുള്ള ഇടക്കാല ധനസഹായത്തിന്റെ ലഭ്യതയും, ഫ്ലൈറ്റുകളുടെ അനുമതിയും അനുസരിച്ച് സേവനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് ഡിജിസിഎ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. സർവീസുകൾ പുനരാരംഭിക്കുന്ന വേളയിൽ എല്ലാ റെഗുലേറ്ററി മാനദണ്ഡങ്ങളും പാലിക്കണമെന്നും, വിമാനത്തിന്റെ വായുക്ഷമത ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പാപ്പരാത്ത പരിഹാര പ്രക്രിയയ്ക്ക് ശേഷമാണ് ഇത്തവണ ഗോ ഫസ്റ്റ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്.

