Friday, December 19, 2025

പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നു; രാജ്യം അവർക്കൊപ്പമെന്ന് പ്രധാനമന്ത്രി

ദില്ലി: 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞവരെ വേദനയോടെ ഓർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം അവരുടെ കുടുംബത്തിന് ഒപ്പമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ വർദ്ധിച്ചുവരികയാണ്. നിരവധി ആളുകൾക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും നഷ്ടങ്ങളുണ്ടായി. രാജ്യത്തിനും നഷ്ടം സംഭവിച്ചു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ഈ രാജ്യം അവർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോറോണ കാലത്തേയും മോദി ഓർമ്മിച്ചു. മഹാമാരി കാലത്തെ മറക്കാനാവില്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ഇന്ത്യ വാക്സിനുകൾ എത്തിച്ചുനൽകി. ഒരുകാലത്ത്, തീവ്രവാദികൾ വന്ന് ആക്രമിച്ചിരുന്ന അതേ രാജ്യമാണ് ഇതെന്ന് ഓർക്കണം. ഇന്ത്യയുടെ സായുധസേന സർജിക്കൽ സ്ട്രൈക്ക് നടത്തുമ്പോൾ, വ്യോമാക്രമണങ്ങളുമായി മുന്നോട്ട് പോകുമ്പോൾ രാജ്യത്തെ യുവാക്കളിൽ അഭിമാനം നിറയുന്നത് അതുകൊണ്ടാണ്.

വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, കൃഷി എന്നിങ്ങനെ ഏത് മേഖലയിലായാലും അതിവേ​​ഗത്തിൽ പുത്തൻ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. സാങ്കേതികവിദ്യ കൃത്യമായി സമന്വയിപ്പിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ 11-ാം സ്വാതന്ത്ര്യദിനപ്രസംഗമാണിത്. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. ഒളിമ്പിക് താരങ്ങള്‍, യുവാക്കള്‍, ഗോത്രസമൂഹം, കര്‍ഷകര്‍, സ്ത്രീകള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള പ്രത്യേക അതിഥികൾ ചടങ്ങിൽ പങ്കാളികളായി.

Related Articles

Latest Articles