പാറ്റ്‌ന : ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പിനിടെ അക്രമം അഴിച്ചുവിട്ട് ആർജെഡി ഗുണ്ടകൾ. ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു.വിജയ് സിന്‍ഹയ്ക്ക് നേരെ കല്ലുകളും മറ്റും എറിഞ്ഞതായും ആരോപണമുണ്ട്. ലഖിസരായി മണ്ഡലത്തിലെ ഖൊരിയാരി ഗ്രാമത്തിൽ വച്ചായിരുന്നു ആക്രമണം. വാഹനവ്യൂഹം തടഞ്ഞ് ഒരു കൂട്ടം സംഘം മുദ്രാവാക്യം വിളിക്കുകയും ചെരിപ്പുകളും കല്ലുകളും എടുത്തെറിയുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഖിസരായിയിലെ ലേക്ക് പ്രവേശിക്കുമ്പോഴാണ് സംഭവം നടന്നത്.
ആര്‍ജെഡിയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയെന്ന് വിജയ് സിന്‍ഹ പ്രതികരിച്ചു. ‘എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരികയാണ്, അതുകൊണ്ട് ഇവരുടെ നെഞ്ചത്ത് ബുള്‍ഡോസര്‍ കയറും. ഗുണ്ടകള്‍ എന്നെ ഗ്രാമം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല. വിജയ് സിന്‍ഹ വിജയിക്കാന്‍ പോവുകയാണ്… അവര്‍ എന്റെ പോളിംഗ് ഏജന്റിനെ തിരിച്ചയച്ചു, വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. അവരുടെ ഗുണ്ടായിസം നോക്കൂ’ സിന്‍ഹ സംഭവസ്ഥലത്ത് വെച്ച് പറഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നെങ്കിലും ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്ന് പോലീസ് അറിയിച്ചു.
ലഖിസരായിയിലെ സിറ്റിംഗ് എംഎല്‍എയായ സിന്‍ഹ, കോണ്‍ഗ്രസിന്റെ അമരേഷ് കുമാറിനെതിരെയാണ് മത്സരിക്കുന്നത്. ജന്‍ സൂരജ് പാര്‍ട്ടിയുടെ സൂരജ് കുമാറും മത്സരരംഗത്തുണ്ട്.

