ദില്ലി: രുദ്രം-1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആന്‍റി-റേഡിയേഷന്‍ മിസൈലാണ് ഇത്. ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കാര്‍ പ്രാപ്തമായ മിസൈല്‍ ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ പ്രാപ്തമാണ്.

ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ മിസൈല്‍ എന്നാണ് റിപ്പോര്‍ട്ടുകൾ. ഒറീസയിലെ ബാലസോറിലെ ടെസ്റ്റ് റേഞ്ചിലാണ് ഡിആര്‍ഡിഒ വികസിപ്പിച്ച ഈ അത്യധുനിക മിസൈല്‍ പരീക്ഷിച്ചത്.

വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു വിജയകരമായ പരീക്ഷണം. വലിയ ചുവടുവയ്പ്പ് എന്നാണ് ഡിആര്‍ഡിഒ കേന്ദ്രങ്ങള്‍ രുദ്രം-1 മിസൈല്‍ പരീക്ഷണ വിജയത്തെ വിശേഷിപ്പിച്ചത്. ശത്രുവിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന എസ്ഇഎഡി ആക്രമണങ്ങള്‍ക്ക് രുദ്രം-1സഹായത്തോടെ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് സാധിക്കുമെന്നാണ് ഡിആര്‍ഡിഒ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

സുഖോയ് 30 എംകെഐയില്‍ ഘടിപ്പിച്ചാണ് രുദ്രം 1ന്‍റെ പരീക്ഷണം നടത്തിയത്. 15,000 മീറ്റര്‍ മുകളില്‍ നിന്നോ 500 മീറ്റര്‍ മുകളില്‍ നിന്നോ 250 കിലോമീറ്റര്‍ റേഞ്ചില്‍ സുഖോയി വിമാനങ്ങള്‍ക്ക് രുദ്രം-1 തൊടുക്കാന്‍ സാധിക്കും. മിസൈല്‍ പരീക്ഷണ വിജയത്തില്‍ ഡിആര്‍ഡിഒയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

