കീവ്:യുക്രെയ്നിൽ കനത്ത ഡ്രോണ്‍ ആക്രമണവുമായി റഷ്യ. ഖാര്‍കീവ്, പൊള്‍താവ, സുമി, കീവ്, ചെര്‍ണിവ്, ഒഡേസ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെ 13 സ്ഥലത്താണ് റഷ്യ ഒരേസമയം ഡ്രോണ്‍ ആക്രമണം നടത്തിയത്. റഷ്യ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 267 ഡ്രോണുകളാണ് ആക്രമണത്തിനായി പറന്നെത്തിയത്. ഇതില്‍ 138 എണ്ണത്തിനെ വെടിവെച്ചിട്ടതായും മൂന്ന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണവും റഷ്യ നടത്തിയെന്നും യുക്രെയ്ൻ വ്യോമസേനാ വക്താല് യുറി ഇഗ്നാത് പറഞ്ഞു.
കീവില്‍ ഉള്‍പ്പെടെ കനത്ത നാശമാണ് റഷ്യന്‍ ആക്രമണത്തിലുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആക്രമണത്തില്‍ എത്രമാത്രം നാശമുണ്ടായെന്ന് വ്യക്തമല്ല. നിലവില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 1150 ഡ്രോണ്‍ ആക്രമണങ്ങളാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്. 35 മിസൈല്‍ ആക്രമണങ്ങലും 1400 ഗൈഡഡ് ബോംബുകളും റഷ്യ യുക്രെയ്‌നു നേരെ പ്രയോഗിച്ചു.

