എറണാകുളം : ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി. സ്വർണ്ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും മൊഴി പകർപ്പ് അടക്കമുള്ള അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. എന്നാൽ അപേക്ഷയെ രേഖാമൂലം എതിർക്കാൻ കൂടുതൽ സമയം വേണമെന്ന് എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഹർജി പരിഗണിക്കുന്നത് 17 ലേക്ക് മാറ്റിയത്.
സ്വർണക്കൊള്ള കള്ളപ്പണം വെളുപ്പിക്കൽ കേസാണെന്നും അന്വേഷണം നടത്തി സ്വത്തുക്കൾ കണ്ടുകെട്ടാൻ അധികാരമുണ്ടെന്നും കോടതിയിൽ സമപ്പിച്ച അപേക്ഷയിൽ ഇഡി പറയുന്നു. എന്നാൽ, രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണമെന്നും രേഖകൾ നൽകാൻ പാടില്ലെന്നുമാണ് എസ്ഐടി വാദിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി വിജിലൻസ് കോടതിയെ സമീപിച്ചത്

