പത്തനംതിട്ട: വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. പ്രതിദിനം 70,000 പേര്‍ക്ക് ബുക്ക് ചെയ്യാം , 20,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദര്‍ശനം നടത്താം.
ഒരു ദിവസം 90,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കും.
തീർത്ഥാടകർക്ക് വെർച്വൽ ക്യൂ വഴി ദർശനം നിർബന്ധമാണ്. ബുക്കിങുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്ന യോഗങ്ങൾക്ക് ശേഷം ഉടൻ പുറത്തുവിടും.
മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട നവംബർ 16-ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഡിസംബർ 27-ന് മണ്ഡല പൂജ പൂർത്തിയാക്കി നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30-ന് വീണ്ടും നട തുറക്കും. 2026 ജനുവരി 14-നാണ് ഈ വർഷത്തെ മകരവിളക്ക്. ജനുവരി 20-ന് തീർഥാടനം പൂർത്തിയാക്കി നട അടയ്ക്കും.

