വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് സാൻ ഫർണാണ്ടോ ഇന്ത്യൻ തീരത്തേയ്ക്ക് പ്രയാണം ആരംഭിച്ചു. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തു നിന്നാണ് കപ്പൽ എത്തുന്നത്. ഇന്ന് രാത്രിയോടെ കപ്പൽ ഇന്ത്യൻ തീരത്ത് നങ്കൂരമിടും. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയായ എംഎസ്‌സിയുടെ ഉടമസ്ഥതയിലുള്ളതാണ് സാൻ ഫർണാണ്ടോ
221.1 നോട്ടിക്കൽ മൈൽ ദൂരമാണ് ശ്രീലങ്കൻ തീരത്ത് ഇന്ത്യയിലേക്ക് ഉള്ളത്. നിലവിൽ 16 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിക്കുന്നത്. നാളെ രാവിലെയോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പൽ എത്തിച്ചേരും. രാവിലെ 9.15 നാണ് ബെർത്തിംഗ് നിശ്ചയിച്ചിട്ടുള്ളത്. ഔട്ടർ ഏരിയയിൽവച്ച് കപ്പൽ തുറമുഖ പൈലറ്റിനെ ആവശ്യപ്പെടും. ഇതിന് ശേഷമാകും ബർത്തിംഗ് നടക്കുക. മറ്റന്നാളാണ് സാൻ ഫെർണാണ്ടോയ്ക്ക് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരിക്കുന്നത്.
ഇതിന് ശേഷം കണ്ടെയ്‌നറുകൾ തുറമുഖത്ത് ഇറക്കും.10 ലക്ഷം കണ്ടെയ്‌നറുകളാണ് തുറമുഖത്ത് ഇറക്കുന്നത്. ഇതിന് ശേഷം സാൻ ഫെർണാണ്ടോ കൊളംബോയിലേക്ക് മടങ്ങും.

