തിരുവനന്തപുരം: മാനദണ്ഡങ്ങൾ മറികടന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന് പെട്രോൾ പമ്പ് അനുവദിച്ചതായി പരാതി. 63 കാരിയായ ആറ്റിങ്ങൽ സ്വദേശിനി ഷീജയാണ് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പരാതി ഉന്നയിച്ചത്. 2006 ലാണ് പോത്തൻകോട് പൂലന്തറയിൽ പമ്പിന് അപേക്ഷിച്ചത്. ഷീജയും ശാന്തിഗിരി ആശ്രമവുമായിരുന്നു അപേക്ഷകർ. ഇന്റർവ്യൂ താൻ നന്നായി അറ്റൻഡ് ചെയ്‌തെന്നും എന്നാൽ നൂറു ശതമാനം തനിക്ക് അനുവദിക്കേണ്ട പമ്പ് ശാന്തിഗിരി ആശ്രമത്തിന് അനുവദിക്കുകയായിരുന്നുവെന്ന് ഷീജ കുറ്റപ്പെടുത്തി.
പമ്പ് അനുവദിച്ചതിനെതിരെ അന്നുതന്നെ ഹൈക്കോടതിയിൽ നിന്ന് ഇഞ്ചഷൻ ഓർഡർ വാങ്ങിയിരുന്നു. എന്നാൽ ഈ ഓർഡർ വയലേറ്റ് ചെയ്‌ത് ആശ്രമം 2010 ൽ പമ്പ് തുടങ്ങി. ശാന്തിഗിരി ആശ്രമത്തിൽ എച്ച് പി സി എല്ലിന്റെ മറ്റൊരു പമ്പ് ഉള്ളതിനാലും ആശ്രമത്തിന്റെ ബൈ ലോ യിൽ ബിസിനെസ്സ് ഉൾക്കൊള്ളിച്ചിട്ടില്ലാത്തതിനാലും ആശ്രമത്തിന് പമ്പ് തുടങ്ങാനുള്ള യോഗ്യത ചട്ടപ്രകാരം ഇല്ലെന്നും ഷീജ ആരോപിക്കുന്നു. എന്നിട്ടും പമ്പ് അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ വക്കീലിനെ ചിലർ സ്വാധീനിച്ച് പിന്മാറിയെന്നും ഷീജ ആരോപിക്കുന്നു. പ്രതിഭാഗം വക്കീലിന്റെ അസാന്നിധ്യത്തിൽ തന്റെ ഹർജി തള്ളിപ്പോകുകയായിരുന്നു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 25 വർഷമായി പെട്രോൾ പമ്പ് അനുവദിച്ചതിലെ ക്രമക്കേടുകൾ പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി നടത്തിയ പ്രസ്താവനയിൽ പ്രതീക്ഷയുണ്ടെന്നും അർഹതപ്പെട്ട പമ്പ് തനിക്ക് ലഭിക്കുമെന്നും ഷീജ പ്രത്യാശ പ്രകടിപ്പിച്ചു

