പാറ്റ്‌ന : മുൻ ബിഹാർ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമൻ, നിതീഷ് കുമാർ മന്ത്രിസഭയിൽ നിന്നു രാജിവച്ചു. വിശാല പ്രതിപക്ഷ നേതൃയോഗം 23നു പാറ്റ്നയിൽ ചേരാനിരിക്കെ സഖ്യകക്ഷി മന്ത്രി രാജിവച്ചത് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാണ്.
ഹിന്ദുസ്ഥാനി അവാം മോർച്ചയെ (എച്ച്എഎം) ജനതാദളിൽ (യു) ലയിപ്പിക്കാൻ നിതീഷ് കുമാർ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് രാജിയെന്ന് സന്തോഷ് കുമാർ സുമൻ വെളിപ്പെടുത്തി. “പാറ്റ്നയിൽ ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിനു എച്ച്എഎമ്മിനു ക്ഷണം ലഭിച്ചിട്ടില്ല, എച്ച്എഎമ്മിന്റെ നിലനിൽപിനു വേണ്ടിയാണു രാജി. ആർജെഡി – ജെഡിയു കക്ഷികൾക്ക് എതിർപ്പില്ലെങ്കിൽ എച്ച്എഎം മഹാസഖ്യത്തിന്റെ ഭാഗമായി തുടരും” – സന്തോഷ് കുമാർ സുമൻ പറഞ്ഞു. നിലവിൽ ബിഹാർ നിയമസഭയിൽ എച്ച്എഎമ്മിനു നാല് എംഎൽഎമാരാണുള്ളത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എച്ച്എഎമ്മിന് അഞ്ചു സീറ്റ് വേണമെന്നു ജിതൻ റാം മാഞ്ചിയും സന്തോഷ് കുമാർ സുമനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനമൊഴിയുകയാണെങ്കിൽ പകരം തേജസ്വി യാദവിനേക്കാൾ മുഖ്യമന്ത്രിക്കസേരയ്ക്ക് യോഗ്യൻ തന്റെ മകനെന്ന ജിതൻ റാം മാഞ്ചിയുടെ പരാമർശവും വിവാദമായിരുന്നു.

