Saturday, December 20, 2025

പാര്‍ലമെൻ്റിലെ സുരക്ഷാ വീഴ്ച; പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ്, കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

ദില്ലി- പാര്‍ലമെൻ്റ് സുരക്ഷാ വീഴ്ചയില്‍ യു.എ.പി..എ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിൻ്റെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. സി.ആര്‍.പി.എഫ് ഡി.ജി അനീഷ് ദയാലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തില്‍ മറ്റ് സുരക്ഷ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കാളികളാകും. പ്രതികളില്‍ ഒരാള്‍ പാര്‍ലമെൻ്റിൻ്റെ വര്‍ഷകാല സമ്മേളനത്തിനിടെ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ജനുവരി മുതല്‍ തന്നെ പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡിസംബര്‍ 14നായിരുന്നു കൃത്യം നടത്താന്‍ ആറ് പ്രതികള്‍ പദ്ധതിയിട്ടത്. എന്നാല്‍ സന്ദര്‍ശക പാസ് നല്‍കിയതിലെ പിഴവ് കാരണം ഡിസംബര്‍ 13ലേക്ക് മാറ്റുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, അതിക്രമം, യു.എ.പി.എയുടെ 16, 18 വകുപ്പുകള്‍ എന്നിവയാണ് ഡല്‍ഹി പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

പാര്‍ലമെൻ്റില്‍ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. എംപിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തിവിടാനാണ് പുതിയ തീരുമാനം. കൂടാതെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും, പാര്‍ലമെൻ്റ് ജീവനക്കാര്‍ക്കും പ്രത്യേക ഗേറ്റ് ഒരുക്കാനും തീരുമാനമായി. എയര്‍പോര്‍ട്ടിലേതിന് സമാനമായ ബോഡി സ്‌കാനിംങ് യന്ത്രം സ്ഥാപിക്കുവാനും തീരുമാനമായിട്ടുണ്ട്. സന്ദര്‍ശക ഗാലറിയില്‍ ഗ്ലാസ് മറ സജ്ജമാക്കും സന്ദര്‍ശക പാസ് അനുവധിക്കുന്നതില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

Related Articles

Latest Articles