ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് അതിർത്തി സുരക്ഷാ സേന. ഒളിത്താവളത്തിൽ നിന്നും ഭീകരർ ഉപയോഗിച്ചിരുന്ന പാചകവാതക സിലിണ്ടറുകളും പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. ഇതിനുപുറമെ ഭീകര വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഉധംപൂർ ജില്ലയിലെ ബസന്ത്‌നഗറിൽ നടത്തിയ തെരച്ചിലിൽ ഭീകരർ ഒളിത്താവളമായി ഉപയോഗിക്കുന്ന ഗുഹയും സൈന്യം കണ്ടെത്തി. ഇവർ ഭീകരർ താമസിച്ചിരുന്നതിന്റെ തെളിവുകൾ കണ്ടെത്തി. ഇവിടെ നിന്നും ഭക്ഷ്യവസ്തുക്കളാണ് കണ്ടെടുത്തത്.
സിആർപിഎഫിന്റെയും പോലീസിന്റെയും സംയുക്ത പട്രോളിംഗിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് ബസന്ത്‌നഗർ മേഖലയിൽ തെരച്ചിൽ ശക്തമാക്കിയത്. ഭീകരുടെ ആക്രമണത്തിൽ അർദ്ധസൈനിക വിഭാഗത്തിലെ ഇൻസ്‌പെക്ടർ റാങ്കുള്ള ഉദ്യോഗസ്ഥൻ വീരമൃത്യുവരിച്ചിരുന്നു. ഭീകരർക്കായുള്ള തെരച്ചിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കണ്ടെത്തിയ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും അധികൃതർ പറഞ്ഞു. പ്രദേശത്ത് നിരീക്ഷണം തുടരുന്നുണ്ട്.

