ദില്ലി : ചികിത്സയിലായിരുന്ന 32 കാരൻ വാർഡിൽ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ജിടിബി ആശുപത്രിയിൽ നഴ്‌സുമാർ സമരത്തിൽ. ആശുപത്രിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാർ സമരമാരംഭിച്ചിരിക്കുന്നത്. ഇന്നലെ ഡോക്ടറർമാരും രോഗികളും കൂട്ടിരിപ്പുകാരും നോക്കിയിരിക്കെയാണ് ദാരുണമായ കൊലപാതകം നടക്കുന്നത്.
ഡോക്ടറെയും, കൊലപ്പെട്ടയാളുടെ സഹോദരിയെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് 18 കാരനായ അക്രമി കൃത്യം നടത്തിയത്. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. ആളുമാറിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അക്രമിയെത്തിയത് മറ്റൊരാളെ തേടിയായിരുന്നു. ഇയാൾ മറ്റൊരു വാർഡിൽ ചികിത്സയിലായിരുന്നു . ഇയാൾക്ക് പകരം ആളുമാറിയാണ് റിയാസുദ്ദീൻ എന്ന 32 കാരൻ കൊല്ലപ്പെടുന്നത്.

