ന്യൂയോർക്ക്: യു എൻ മാദ്ധ്യമ സമ്മേളനത്തിൽ പാകിസ്ഥാൻ മന്ത്രി ബിലാവൽ ഭുട്ടോയെ നിർത്തിപ്പൊരിച്ച് പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ അഹമ്മദ് ഫത്തി. പഹൽഗാം ഭീകരാക്രമണത്തെ ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളർത്താനുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചു എന്ന് പറഞ്ഞ ബിലാവൽ ഭുട്ടോയോട് ഓപ്പറേഷൻ സിന്ദൂർ മാദ്ധ്യമങ്ങളോട് വിശദീകരിച്ചത് മുസ്ലിം പട്ടാള ഉദ്യോഗസ്ഥയാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ഫത്തി. എന്നാൽ അതിന് ബിലാവ്ലിന് മറുപടി ഉണ്ടായിരുന്നില്ല. അദ്ദേഹം ഇക്കാര്യത്തിൽ പ്രതികരണം നടത്താതെ ഇന്ത്യയ്‌ക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു.
രണ്ടു രാജ്യങ്ങളും മാദ്ധ്യമങ്ങളോട് സംസാരിച്ചിരുന്നത് താൻ കേട്ടിരുന്നു, ഇന്ത്യയിലെ മുസ്ലിം ഓഫീസർമാരാണ് ദൗത്യത്തെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളോട് പറഞ്ഞത് എന്നായിരുന്നു ഫത്തിയുടെ തിരിച്ചടി. താങ്കൾ പറയുന്നത് ശരിയാണ് എന്ന് മാത്രം പ്രതികരിച്ച ബിലാവൽ തുടർന്ന് ഇക്കാര്യത്തിൽ ഒന്നും സംസാരിക്കാതെ ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് തുടരുകയായിരുന്നു.
കശ്‌മീർ വിഷയം അന്താരാഷ്‌ട്ര വേദികളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പാക് ഭരണകൂടം നടത്തുന്നുവെങ്കിലും വിജയത്തിലെത്തിയിട്ടില്ലെന്ന് ഭൂട്ടോ വിലയിരുത്തി. പാകിസ്ഥാൻ ദേശീയ അസംബ്ലി മെമ്പറും മന്ത്രിയുമാണ് ബിലാവൽ. പാകിസ്ഥാൻ പീപ്പ്ൾസ് പാർട്ടിയുടെ ചെയർമാനും മുൻ വിദേശകാര്യ മന്ത്രിയുമാണ്. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിവരിക്കാൻ ഇന്ത്യ ദൗത്യ സംഘങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. ഇതേ മാതൃകയിൽ ലോകം ചുറ്റുന്ന പാക് സംഘത്തിലെ അംഗം കൂടിയാണ് ബിലാവൽ

