കോഴിക്കോട്:ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിലേക്ക് പടര്‍ന്ന് കയറിയ തീ ഒടുവിൽ നിയന്ത്രണ വിധേയമാക്കി.
ഏഴ് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തിയാണ് നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചത്.രണ്ട് യൂണിറ്റുകള്‍ ഒരുമിച്ച് വെള്ളം പമ്പ് ചെയ്താണ് കടയ്ക്ക് അകത്തേക്ക് പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കിയത്. കടയ്ക്ക് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയര്‍ പറഞ്ഞു. തീ പടരുന്നതിനൊപ്പം കടയുടെ പല ഭാഗത്തുനിന്നുള്ള ചില്ലുകള്‍ പൊട്ടിത്തെറിച്ചത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിച്ചു. ഗ്ലാസ് ചില്ലുകൊണ്ട് ഒരു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് പരുക്കേറ്റു.
പുറത്ത് നിന്ന് തീ വേഗത്തില്‍ നിയന്ത്രണവിധേയമാനായിരുന്നെങ്കിലും കടയ്ക്ക് അകത്ത് തീ ആളിക്കത്തിയത് ഫയര്‍ഫോഴ്‌സിന് മുന്നില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കട രാവിലെ തുറക്കുന്നതിന് മുന്‍പായാണ് തീപിടുത്തമുണ്ടായത്. അതുകൊണ്ട് അകത്ത് ജീവനക്കാരില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കള്‍ ഉള്ളതിനാല്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതകള്‍ കൂടുതലായിരുന്നു.

