തിരുവനന്തപുരം : ലൈംഗികാതിക്രമ കേസിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷിൻറെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് . ഒരു ലക്ഷം രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലും മുകേഷിനും ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന ദിവസങ്ങളിൽ ഹാജരാവണം, ഈ ദിവസങ്ങളിൽ തെളിവെടുപ്പിനു കൊണ്ടുപോകാവുന്നതാണ്, കോടതിയുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാതെ സംസ്ഥാനം വിട്ടുപോവരുത് തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ട് വച്ചിരുന്നു.
അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് ജാമ്യ ഉത്തരവെന്നും, 15 വർഷം മുൻപുള്ള സംഭവമാണെന്ന വാദം നിലനിൽക്കില്ലെന്നും അപ്പീലിൽ കോടതിയെ അറിയിക്കും. മുകേഷിന് മുൻകൂർ ജാമ്യം നൽകാനുള്ള വാദത്തിൽ അതിജീവിത മുകേഷിന് അയച്ച ഇ–മെയിലും സന്ദേശങ്ങളും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. കുറ്റകൃത്യം നടന്നുവെന്ന് ആരോപിക്കപ്പെടുന്നത് 15 വർഷം മുൻപാണ്. അതിനു ശേഷം അയച്ച സന്ദേശങ്ങളാണ് ഹാജരാക്കിയത്. പരാതിക്കാരിക്കു പ്രതിയോട് അങ്ങേയറ്റം ബഹുമാനവും സൗഹൃദവുമുണ്ടെന്നതിനു തെളിവാണ് ഇതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

