ദില്ലി: യുവനടിയുടെ പരാതിയിൻമേലെടുത്ത ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെയുള്ള നീക്കം ശക്തമാക്കി സർക്കാർ. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാന സർക്കാരിനായി ഹാജരാകും. ദില്ലിയിൽ എത്തിയ അന്വേഷണ ഉദ്യോഗസ്ഥ മെറിൻ ഐപിഎസും ഐശ്വര്യ ഭട്ടിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. അന്വേഷണ വിശദംശങ്ങൾ അറിയിച്ചു.
കോടതിയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചയായി. സംസ്ഥാനത്തിൻ്റെ സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. ഇതിനിടെ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ ഒരു തടസ്സ ഹർജി കൂടി എത്തിയിട്ടുണ്ട്. പൊതു പ്രവർത്തകാനായ നവാസാണ് ഫയൽ ചെയ്തത്. നവാസിനായി അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, സതീഷ് മോഹനൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്. നേരത്തെ അഭിഭാഷകൻ അജീഷ് കളത്തിലും സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകിയിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനടക്കം പരാതി നൽകിയയാളാണ് അജീഷ്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യനീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഓൺലൈനായി ഫയല്‍ചെയ്തത്
അതേസമയം പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് മുൻ സുപ്രീം കോടതി വിധികൾക്കെതിരാണെന്നുമാണ് സിദ്ദിഖ് മുൻകൂർ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. 154 പേജുള്ളതാണ് സിദ്ദിഖിന്റെ ജാമ്യ ഹർജി.

