കൊച്ചിയിൽ സിഐടിയു തൊഴിലാളി ലോറിയിൽ നിന്നും ആഡംബര കാർ പുറത്തിറക്കുന്നതിനിടെ കാറിനടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിൽ അപകട കാരണം കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കി അധികൃതർ. അപകടത്തിൽ പെട്ട കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പരിശോധിക്കുകയാണ്. മാനുഷിക പിഴവോ യന്ത്രത്തകരാറാണോ അപകടത്തിന് കാരണമായത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ലോറിയിൽ നിന്നും കാർ ഇറക്കുമ്പോൾ ഷിപ്പിംങ് മോഡിലേക്ക് കാർ മാറിയിരുന്നോ എന്നതിലടക്കം അന്വേഷണം ആവശ്യമാണ്. ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം തുടരുന്നുവെന്നും പോലീസ് പറഞ്ഞു. അപകട സമയത്ത് കാർ നിയന്ത്രിച്ചിരുന്ന അൻഷാദിനെതിരെ നേരത്തെ മനപ്പൂർവമല്ലാത്ത നരഹത്യയടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. അതേസമയം വാഹനം ഇറക്കാനെത്തിയത് 10 വർഷത്തിലധികം പ്രവർത്തന പരിചയമുള്ളവരെന്നാണ് സിഐടിയു കാർ ഡ്രൈവേർസ് യൂണിയന്റെ വിശദീകരണം.
യൂണിയൻ തൊഴിലാളികളായ അൻഷാദും അനീഷുമായിരുന്നു കാർ ഇറക്കാനെത്തിയത്. ഇരുവരും മുൻപ് ഇതേ യാർഡിലടക്കം കാറുകൾ ഇറക്കിയിരുന്നതായും അപകടകാരണം അന്വേഷിക്കണമെന്നും സിഐടിയു കാർ ഡ്രൈവേർസ് യൂണിയൻ ഇടപ്പളളി മേഖലാ സെക്രട്ടറി എൻപി തോമസ് പറഞ്ഞു.
അപകടം നടന്ന ദിവസം അൻഷാദായിരുന്നു ലോറിയിൽ നിന്നും ഇറക്കുന്ന കാറിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അനീഷും റോഷനും വശങ്ങളിൽ നിർദേശം നൽകാനായും നിന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഇരുവർക്കും നേരെ പാഞ്ഞെത്തിയത്. റോഷന്റെ മേൽ കാർ കയറി ഇറങ്ങി. കാർ വീണ്ടും പിന്നോട്ട് നീങ്ങി യാർഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയിലും റോഡിന് വശത്തെ വൈദ്യുതി പോസ്‌റ്റുകളിലും ഇടിച്ചു നിൽക്കുകയായിരുന്നു.

