കൽപറ്റ : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറുപ്രതികള്‍ കസ്റ്റഡിയില്‍. ഇന്നുച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേര്‍ത്ത ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേരെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല. സിദ്ധാര്‍ഥനെ റാഗ് ചെയ്തതിലും ക്രൂരമായി മര്‍ദിച്ചതിലും എട്ടുവിദ്യാര്‍ഥികളെ ഇന്ന് പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതില്‍ ആറുപേരെയാണ് പിന്നീട് കസ്റ്റഡിയിലെടുത്തത്. കേസില്‍ ആകെ 18 പ്രതികളായി.
ബിവിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥനെ (21) ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നും മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നുമാണ് ആരോപണം. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പല വിവരങ്ങളും ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തില്‍ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകൾ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തില്‍, തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ട്.
യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, ഭാരവാഹി എന്‍. ആസിഫ് ഖാന്‍ (20), എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍ (20), കെ. അഖില്‍ (23), ആര്‍.എസ്. കാശിനാഥന്‍ (19), അമീന്‍ അക്ബര്‍ അലി (19), സിന്‍ജോ ജോണ്‍സണ്‍ (20), ജെ. അജയ് (20), ഇ.കെ. സൗദ് റിസാല്‍ (22), എ. അല്‍ത്താഫ് (22), വി. ആദിത്യന്‍ (22), എം. മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് നേരത്തെ കേസെടുത്തിരുന്നത്. നാലുപേര്‍ സിദ്ധാര്‍ഥന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാര്‍ഥികളെയും അന്വേഷണവിധേയമായി കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഇത്രയുംദിവസമായിട്ടും പ്രതികളായ എസ്എഫ്ഐക്കാരെ പിടികൂടാത്തതില്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

