കൽപ്പറ്റ : ആവേശ കൊട്ടിക്കലാശത്തിന് ശേഷം ചേലക്കരയിലും വയനാടും ഇന്ന് നിശബ്ദ പ്രചരണം. നാളെ നടക്കുന്ന തെരഞ്ഞെടുപ്പിലെ അവസാന വോട്ടും ഉറപ്പിക്കാൻ ബഹളങ്ങളില്ലാതെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ ഇന്നും തുടരും. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർത്ഥികളുടെ പ്രധാന പരിപാടി.
പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങും. ഉച്ചയോടെ വിതരണം പൂർത്തിയാകും. പ്രചരണം അവസാനിച്ചപ്പോൾ ചേലക്കരയില്‍ തുടര്‍ വിജയമുണ്ടാകും എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. രമ്യാ ഹരിദാസിലൂടെ 1996ന് ശേഷം മണ്ഡലം തിരിച്ചുപിടിക്കും എന്ന ഉറപ്പിച്ചു പറയുകയാണ് യുഡിഎഫ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലം പിടിച്ചത് പോലെ ചേലക്കരയും പിടിക്കും എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.
അതേസമയം തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. ചെറുതുരുത്തി സ്കൂളിൽ നിന്നാണ് വോട്ടിംഗ് യന്ത്രങ്ങൾ അടക്കം വിതരണം ചെയ്യുക. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് 180 ബൂത്തുകൾക്കായി ആകെ 236 മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്.

