കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത ബാനർജി നടത്തിയിരുന്നു. എന്നാൽ ഈ ശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത ബാനർജി, ഏറ്റവുമൊടുവിൽ രാജ്ഭവൻ ജീവനക്കാർക്കെതിരെ കള്ളക്കേസെടുക്കാൻ നടത്തിയ നീക്കവും തിരിച്ചടിയാകുകയാണ്.
രാഷ്ട്രപതിക്കും ഗവർണർക്കുമെതിരെയുള്ള അന്വേഷണമോ കേസുകളോ നിലനിൽക്കില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കിയപ്പോഴാണ് ഗവർണർ സി വി ആനന്ദ ബോസിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ പൊളിഞ്ഞുവെന്ന് മമത ബാനർജി തിരിച്ചറിയുന്നത്. തുടർന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെ കള്ളക്കേസെടുത്ത് തടിതപ്പാൻ ശ്രമിച്ചെങ്കിലും അതുമിപ്പോൾ മമതയെ തിരിഞ്ഞുകൊത്തുകയാണ്. ടി.എം സി കുടുംബാംഗമായ താൽക്കാലിക ജീവനക്കാരിയെക്കൊണ്ട് രാജ്ഭവനിലെ സാധാരണ ജീവനക്കാർക്കെതിരെ പോലീസിൽ വ്യാജ പരാതി മമത ബാനർജി മനഃപൂർവം നല്കിപ്പിച്ചിരുന്നു. സഹപ്രവർത്തകർ തന്നെ തടഞ്ഞു വച്ചു, മർദിച്ചു, ടെലിഫോൺ തല്ലിപ്പൊട്ടിച്ചു എന്നൊക്കെയാണ് പോലീസിൽ നൽകിയ വ്യാജ പരാതിയിലുണ്ടായിരുന്നത്. എന്നാൽ, ഇത് രാജ്ഭവനിലെ സാധാരണ ജീവനക്കാരെ ഒന്നാകെ ചൊടിപ്പിച്ചിരിക്കുകയാണ്. അതിനാൽ ഇതിനെ നിയമപരമായി തന്നെ നേരിടാൻ അറ്റോണി ജനറൽ നിർദേശം നൽകിയിരിക്കുകയാണ്.
അതേസമയം, സന്ദേശ്ഖലിയിലെ പ്രധാന ഗുണ്ടയായ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിന് വേണ്ടി ഗവർണർ സി വി ആനന്ദ ബോസ് നടത്തിയ നിർണായക നീക്കങ്ങൾ മമതയെ ഞെട്ടിച്ചിരുന്നു. തുടർന്ന് സന്ദേശ്ഖലിയിലെ വനിതകൾ മമതയ്ക്കെതിരെ തിരിയുകയും ചെയ്തിരുന്നു. ഈ വോട്ട് ബാങ്ക് ചോർന്നു പോകുമോ എന്ന ഭയമായിരുന്നു മമതയെ ഗവർണർക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. എന്തായാലും,
എത്ര സമ്മർദമുണ്ടായാലും ബംഗാളിൽ അഴിമതിക്കും അക്രമത്തിനും എതിരെയുള്ള നടപടികളിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് ഗവർണർ സി വി ആനന്ദ ബോസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ചില തൃണമൂൽ മന്ത്രിമാരുടെ പേരിലുള്ള അഴിമതി ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കുന്നുണ്ട്. മമത സർക്കാരിന്റെ ദുർഭരണത്തെ കുറിച്ച് വിശദമായ റിപ്പോർട്ടുകൾ ഗവർണർ സി വി ആനന്ദബോസ് കേന്ദ്രത്തിന് നൽകിയതായും റിപ്പോർട്ടുണ്ട്.
ബംഗാളിലെ മറ്റുരാഷ്ട്രീയപാർട്ടി നേതാക്കളും പൗരസംഘടനകളും ഗവർണർ സി വി ആനന്ദ ബോസിനെതിരെ ചെളി വാരിയേറിയുന്ന മമതയുടെ പ്രതികാരശൈലിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ഗവർണർക്ക് അനുകൂലമായ പരസ്യ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിപിഎം ഈസ്റ്റ് മിഡ്നാപൂർ സെക്രട്ടറി നിരഞ്ജൻ സിഹി ഗവർണർക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തിയിരുന്നു. പരാതിക്കാരിയുടെ അമ്മ ടി എം സിയുടെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിച്ച കാര്യം ചൂണ്ടിക്കാട്ടിയത് അദ്ദേഹമാണ്. അതേസമയം, പ്രമുഖ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൌധരി ഗവർണർക്കെതിരെ നിലപാടെടുക്കാനാകില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. “കളങ്കമറ്റ വ്യക്തിത്വമുള്ള ഈ ഗവർണറെ അപമാനിക്കുന്നത് മമതയുടെ രാഷ്ട്രീയ ജീർണ്ണതയാണ്” എന്നാണ് മുൻ മേഘാലയ ഗവർണർ തഥാഗത റോയ് പ്രതികരിച്ചത്.

