മോസ്‌കോ:ഭാരതവുമായുള്ള തങ്ങളുടെ കാലാകാലങ്ങളായുള്ള ബന്ധം തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് ശക്തമായ മുന്നറിയിപ്പുമായി റഷ്യ. ഇന്ത്യ-റഷ്യ ബന്ധം സുസ്ഥിരവും ആത്മവിശ്വാസം നിറഞ്ഞതുമാണെന്നും അതിനെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സർക്കാർ മാദ്ധ്യമമായ ‘റഷ്യൻ ടൈംസ്’ (RT) വഴിയാണ് മന്ത്രാലയം ഈ മുന്നറിയിപ്പ് നൽകിയത്.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അധിക തീരുവ ചുമത്തിയിട്ടും ഇന്ത്യയുമായുള്ള ബന്ധം തുടരുന്നതിൽ അമേരിക്കയുടെ സമ്മർദ്ദം വർദ്ധിക്കുന്നതിനിടെയാണ് റഷ്യയുടെ പ്രതികരണം. മറ്റ് രാജ്യങ്ങളും ഇന്ത്യയെപ്പോലെ റഷ്യൻ എണ്ണയ്ക്ക് അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയിരുന്നു. യുഎസ്, നാറ്റോ രാജ്യങ്ങൾ എന്നിവയുടെ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ റഷ്യയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യയെ റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. ബാഹ്യ ഭീഷണികൾക്കിടയിലും റഷ്യയുമായുള്ള പങ്കാളിത്തം നിലനിർത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
റഷ്യ-ഇന്ത്യ സൗഹൃദം ദീർഘകാലമായുള്ളതാണ്. ഇത് അന്താരാഷ്ട്ര കാര്യങ്ങളിലെ തന്ത്രപരമായ സ്വയംഭരണാവകാശത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ പരമാധികാരത്തിനും ദേശീയ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുന്നു. സൈനിക, സൈനികേതര ഉൽപാദനം, ബഹിരാകാശ ദൗത്യങ്ങൾ, ആണവോർജ്ജം, എണ്ണ പര്യവേക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, നൂതന പണമിടപാട് സംവിധാനങ്ങൾ വികസിപ്പിക്കാനും ദേശീയ കറൻസികളുടെ ഉപയോഗം വർദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്.

