തിരുവനന്തപുരം :ശബരിമല സ്വർണ്ണ കൊള്ളക്കേസിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുക ആണ് .കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാത്രിയോടെ അറസ്റ്റ് ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതൽ ആണ് .കേസിൽ പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ രണ്ട് എഫ്ഐആറിലും ഒന്നാം പ്രതിയാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. പത്തനംതിട്ടയിലെ രഹസ്യ കേന്ദ്രത്തിൽ ആണ് ചോദ്യം ചെയ്യൽ നടക്കുന്നത് എന്ന വിവരം ആണ് ലഭിക്കുന്നത് .ഉണ്ണികൃഷ്ണൻ പോറ്റി മുൻകൂർ ജാമ്യപേക്ഷ അടക്കമുള്ള നടപടികളിലേക്ക് കടക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് .അഴിമതിയും മോഷണവും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസിൽ അന്വേഷണ സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദേവസ്വം ജീവനക്കാരെയും പ്രതി ചേർത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്ന സമയത്ത് തന്നെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി .ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, അടക്കം പത്ത് പേരാണ് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എഫ് .ഐ .ആറിലെ പ്രതികൾ .കൂടാതെ മുൻ ദേവസ്വം കമ്മിഷണർ എൻ.വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും .മോഷണം, ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾക്ക് പുറമേ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് .ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് എസ്ഐടിക്ക് നേതൃത്വം നൽകുന്നത്. കേസിലെ തുടർനടപടികൾ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

