പാലക്കാട്; മങ്കരയില്‍ നായയുടെ കടിയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് പേവിഷബാധ ഏറ്റിരുന്നതായി സ്ഥിരീകരിച്ചിരുന്നു. പെണ്‍കുട്ടിയ്ക്ക് നായയുടെ കടിയേറ്റ ശേഷം വാക്‌സിന്‍ എടുത്തതിലോ സീറം നല്‍കിയതിലോ അപാകതയില്ലെന്നാണ് പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട്. വാക്‌സിന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്നും വാക്‌സിന്‍ നല്‍കാന്‍ വൈകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു . വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും.
മുറിവിന്റെ ആഴം കൂടിയതാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നും പ്രതിരോധ മരുന്ന് നല്‍കിയതില്‍ അപാകതയില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ കെ പി റീത്ത അറിയിച്ചു. മെയ് 30നാണ് അയല്‍വീട്ടിലെ വളര്‍ത്തുനായ ശ്രീലക്ഷ്മിയെ കടിക്കുന്നത്. ഒരു മാസത്തിനുശേഷം ജൂണ്‍ 30നാണ് ശ്രീലക്ഷ്മി മരിച്ചത്. എന്നാല്‍ കുട്ടിയ്ക്ക് ആഴത്തില്‍ മുറിവേറ്റിരുന്നതായി ആരും പറഞ്ഞില്ലെന്നാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍ ഇന്നലെ പറഞ്ഞിരുന്നത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് തങ്ങളെ ആരും അറിയിച്ചിരുന്നില്ലെന്നും ശ്രീലക്ഷ്മിയുടെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പ്രത്യേകസംഘം വിശദമായ പരിശോധന നടത്തിയത്.

