ജമ്മു കശ്മീരിലെ പഹല്‍ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടത്തിയവര്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൈനിക മേധാവികളടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം ദില്ലിയിൽ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് തന്റെ അനുശോചനം അറിയിക്കുന്നുവെന്നും ഒരു തീവ്രവാദ പ്രവര്‍ത്തനത്തിനും ഭാരതത്തെ പോലുള്ള ഒരു രാജ്യത്തെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നലെ, പഹല്‍ഗാമില്‍, ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ട്, ഭീകരര്‍ ഹീനമായ ഒരു പ്രവൃത്തി നടത്തി, അതില്‍ നിരപരാധികളായ നിരവധി ജീവനുകള്‍ നമുക്ക് നഷ്ടമായി. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഈ ഹീനകൃത്യം ചെയ്തവരെ മാത്രമല്ല, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഞങ്ങള്‍ കണ്ടെത്തും. കുറ്റവാളികള്‍ ശക്തവും വ്യക്തവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് തന്റെ അനുശോചനം അറിയിക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം താന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഭീകരവാദത്തോട് നമുക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണുള്ളത്. ഒരു തീവ്രവാദ പ്രവര്‍ത്തനത്തിനും ഭാരതത്തെ പോലുള്ള ഒരു രാജ്യത്തെ കീഴ്‌പ്പെടുത്താന്‍ കഴിയില്ല.”- രാജ്‌നാഥ് സിങ് പറഞ്ഞു.

