തിരുവനന്തപുരം: മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്നും ചാടി 45-കാരൻ ജീവനൊടുക്കിയ സംഭവത്തിൽ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കോളജ് പ്രിൻസിപ്പൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു.
നവംബർ എട്ടിന് തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള കമ്മീഷൻ ആസ്ഥാനത്താകും കേസ് പരിഗണിക്കുക. കരിക്കകം ഷീജ നിവാസിൽ ഗോപകുമാർ ആണ് ആശുപത്രി ബ്ലോക്കിൽ നിന്നും ചാടി മരിച്ചത്. നെഫ്രോളജി വാർഡിൽ നിന്നാണ് താഴേക്ക് ചാടിയത്. വൃക്ക രോഗത്തിന് ചികിത്സയിൽ കഴിയവെയായിരുന്നു ആത്മഹത്യ. ഇദ്ദേഹത്തിന്റെ അവയവമാറ്റ ശസ്ത്രക്രിയ നവംബറിൽ നിശ്ചയിച്ചിരിക്കെയാണ് സംഭവം.
ഗോപകുമാറിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. വാർഡിൽ നിന്നും പുറത്തിറങ്ങുന്ന രോഗികളെ നിരീക്ഷിക്കുന്നതിന് വേണ്ടി ഇവിടെ മതിയായ ജീവനക്കാരില്ല. ഒരു വർഷത്തിനിടെ ഇവിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.

