കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ, ജീവനൊടുക്കിയ ശ്രദ്ധ സതീഷ് സഹപാഠിക്ക് അയച്ച കത്ത് ആത്മഹത്യ കുറിപ്പായി പരിഗണിച്ചേക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മുറിയുടെ മഹസർ എഴുതാൻ എത്തിയപ്പോഴാണ് ഈ കത്ത് ലഭിക്കുന്നത്. ‘നിന്നോടു വാങ്ങിയ ബ്ലാക് പാന്റ് ഞാൻ കട്ടിലിൽ വച്ചിട്ടുണ്ട്. ഞാൻ പോകുന്നു’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. മറ്റു കാരണങ്ങളൊന്നും കുറിപ്പിൽ എഴുതിയിട്ടില്ലെന്നും സംശയമുള്ളവരെ ചോദ്യം ചെയ്യുമെന്നും കോട്ടയം എസ്പി വ്യക്തമാക്കി.
കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനിയായ എറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനിയുടെ മരണത്തിന്റെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. തുടർന്ന് കോളജിലെത്തിയ മന്ത്രിമാരായ വി.എൻ.വാസവൻ, ആർ.ബിന്ദു എന്നിവരുടെ ചർച്ചയിൽ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തയ്യാറായത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാകും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം.വർഗീസ് സംഭവം അന്വേഷിക്കുമെന്ന് മന്ത്രിമാർ അറിയിച്ചു.
അതേസമയം ശ്രദ്ധയുടെ മരണത്തിനു കാരണക്കാരെന്നു വിദ്യാർത്ഥികൾ ആരോപിക്കുന്നവർക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ കഴിയില്ലെന്നും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ മാറ്റണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം കോളേജ് മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു ശ്രദ്ധയുടെ പിതാവ് പി.പി.സതീഷ് പറഞ്ഞു.

