ദില്ലി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീംകോടതി തള്ളി.ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളിയത്.
എല്ലാകേസുകളും സിബിഐ അന്വേഷണത്തിന് വിടാൻ സാധിക്കില്ലെന്നും കേസിൽ ആത്മഹത്യാപ്രേരണയുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിട്ടുണ്ടെന്നും ഈ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കപ്പെട്ടിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് മഞ്ജുഷ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീം കോടതിയിലെത്തിയത്.

