Sunday, December 14, 2025

സുരേഷ്‌ഗോപിയുടെ ഇടപെടൽ വലിയ ആശ്വാസമെന്ന് സമരം ചെയ്യുന്ന ആശമാർ; സംസ്ഥാന ആരോഗ്യമന്ത്രി തിരിഞ്ഞു നോക്കിയില്ല; ഇന്ന് രാവിലെയും ആറ്റുകാലിലേക്കുള്ള യാത്രാമദ്ധ്യേ സുരേഷ്‌ഗോപി സമരപ്പന്തലിലെത്തി

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ഇടപെടൽ വലിയ ആശ്വാസമെന്ന് സമരം ചെയ്യുന്ന ആശാ പ്രവർത്തകർ. സംസ്ഥാന ആരോഗ്യമന്ത്രി സമരക്കാരോട് കാട്ടുന്നത് കൊടും ക്രൂരതയാണെന്നും തിരിഞ്ഞു നോക്കാനുള്ള മനസ്സ് കാട്ടിയില്ലെന്നും സമരക്കാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 31 ദിവസം നീണ്ട സമരത്തിനിടയിൽ സുരേഷ്‌ഗോപി പലതവണ സമരപ്പന്തലിൽ എത്തി. പോലീസ് പന്തൽ പൊളിക്കുകയും ടാർപ്പോളിൻ നീക്കുകയും ചെയ്തപ്പോൾ അദ്ദേഹം സമരക്കാർക്ക് കുടയും റെയിൻ കോട്ടും വാങ്ങി നൽകിയിരുന്നു. കൂടാതെ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽക്കണ്ട് സമരക്കാരുടെ ആവശ്യങ്ങൾ ശ്രദ്ധയിൽപെടുത്തുകയും ചെയ്‌തിരുന്നു. അതിന്റെ ഭാഗമായി ഇൻസെന്റീവ് തുക വർധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചിരുന്നു.

ഇന്ന് രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള യാത്രാ മദ്ധ്യേ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വീണ്ടും സമരപ്പന്തലിൽ എത്തി ആശാപ്രവർത്തകരെ അഭിവാദ്യം ചെയ്‌തിരുന്നു. പൊങ്കാലകിറ്റ് അടക്കം എത്തിക്കും എന്ന് ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു. തുടർന്ന് അദ്ദേഹം ആറ്റുകാൽ ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ പേരിൽ നടക്കുന്ന അന്നദാനത്തിൽ പങ്കെടുക്കാനായി പോയി. അവിടെ അദ്ദേഹം ഭക്തജനങ്ങൾക്ക് ഭക്ഷണം വിളമ്പി.

സമരക്കാരോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് സുരേഷ്‌ഗോപിയുടെ സന്ദർശനം സമരക്കാരിൽ വലിയ സ്വാധീനം സൃഷ്ടിക്കുന്നത്. ആശാ പ്രവർത്തകരുടെ ഓണറേറിയം തുകയിനത്തിൽ കേന്ദ്രം കുടിശ്ശികയൊന്നും വരുത്തിയിട്ടില്ലെന്നും എല്ലാം സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു. മുമ്പ് അനുവദിച്ച തുകയുടെ കണക്കുകൾ പോലും സംസ്ഥാനം നൽകിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതോടെ കേന്ദ്രം കുടിശ്ശിക വരുത്തിയെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പൊളിഞ്ഞു. സംസ്ഥാനം കേന്ദ്രഫണ്ട് വകമാറ്റിയെന്നും ഇതോടെ വ്യക്തമാക്കുകയാണ്.

Related Articles

Latest Articles