കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. 24 വയസുള്ള അജിത്ത് എന്ന യുവാവിനാണ് ദുരനുഭവം. പിഴവ് തിരിച്ചറിഞ്ഞപ്പോൾ രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ വാർത്തകൾ കണ്ടു ഭയന്ന അജിത്തും ബന്ധുക്കളും ഇത് നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു.
വാഹനാപകടത്തെ തുടർന്നാണ് അജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടർ അജിത്തിന്റെ കയ്യിലിട്ടത് എന്നാണ് വിവരം.
കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തങ്ങള്‍ വാങ്ങി നല്‍കിയെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ പറയുന്നു.

