Wednesday, December 17, 2025

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24) ബോധം വീണ്ടെടുത്തു. അബോധാവസ്ഥയിലായിരുന്ന പ്രതിയെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചോദ്യം ചെയ്ത് തുടങ്ങുമെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ് കമ്മീഷണർ മാൽ ലാനിയൻ അറിയിച്ചു. ആക്രമണം നടത്തിയ പിതാവും മകനുമടങ്ങുന്ന സംഘത്തിന്റെ അന്താരാഷ്ട്ര ഭീകരബന്ധങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ഇതോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊല്ലപ്പെട്ട അക്രമി സാജിദ് അക്രം (50), മകൻ നവീദ് അക്രം എന്നിവർക്ക് ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ഇതിനോടകം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ വാഹനത്തിൽ നിന്ന് ഐസിസ് പതാകകൾ കണ്ടെടുത്തു. കഴിഞ്ഞ മാസം ഇവർ ഫിലിപ്പീൻസിലെ തീവ്രവാദ സ്വാധീനമുള്ള മേഖലകൾ സന്ദർശിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. നവീദ് അക്രം 2019 മുതൽ ഓസ്‌ട്രേലിയൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും സിഡ്‌നി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങളാണ് ബോണ്ടി ബീച്ചിലെ സ്മാരകത്തിന് മുന്നിൽ ഒത്തുകൂടുന്നത്. കൊല്ലപ്പെട്ടവരിൽ പ്രമുഖനായ റബ്ബി ഏലി ഷ്ലാഞ്ചറുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ബോണ്ടിയിലെ ചാബാദ് മിഷൻ തലവനായിരുന്നു അദ്ദേഹം. ആക്രമണത്തിൽ പരിക്കേറ്റ 22 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

ഭീകരരെ നിരായുധനാക്കാൻ ധീരമായി പോരാടിയ അഹമ്മദ് അൽ അഹമ്മദ് എന്ന പഴക്കച്ചവടക്കാരന് ലോകമെമ്പാടുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. വെടിയേറ്റിട്ടും അക്രമികളിൽ ഒരാളെ തടയാൻ ശ്രമിച്ച ഇദ്ദേഹത്തിന്റെ ചികിത്സാ സഹായത്തിനായി ആരംഭിച്ച ഫണ്ട് ശേഖരണത്തിലൂടെ ഇതിനോടകം 2.4 മില്യൺ ഡോളറിലധികം (ഏകദേശം 20 കോടി രൂപ) സമാഹരിച്ചു കഴിഞ്ഞു.

ഇതൊരു ഐസിസ് പ്രേരിത ഭീകരാക്രമണമാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് വ്യക്തമാക്കി. സുരക്ഷാ വീഴ്ചകളെക്കുറിച്ചും അക്രമിക്ക് തോക്ക് ലൈസൻസ് അനുവദിച്ചതിലെ പാളിച്ചകളെക്കുറിച്ചും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.

Related Articles

Latest Articles