മുംബൈ: മുംബൈ വിമാനത്താവളത്തില്‍ തല നാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. റൺവേയിൽ നിന്ന്ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന അതെ സമയം മറ്റൊരു വിമാനം ലാൻഡിങ്ങിനായി എത്തുകയായിരുന്നു. എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റൺവേയിൽ തന്നെ ഇൻഡിഗോ വിമാനമാണ് ലാൻഡ് ചെയ്തത്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ വൻ അപകടമാണ് ഒഴിവായി. വിമാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് നിർദേശം ലഭിച്ചിരുന്നതായാണ് ഇൻഡിഗോയുടെ വിശദീകരണം. ടേക്ക് ഓഫീന് അനുമതി ലഭിച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യയുടെയും പ്രതികരിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇൻഡിഗോ വിമാനം ഇൻഡോറിൽ നിന്ന് മുംബൈയിലേക്ക് എത്തിയതായിരുന്നു. എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്കാണ് ടേക്ക് ഓഫ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇൻഡോറിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6E 6053ന് മുംബൈ വിമാനത്താവളത്തിൽ എടിസി ലാൻഡിംഗ് ക്ലിയറൻസ് നൽകിയെന്ന് ഇൻഡിഗോ വ്യക്തമാക്കുന്നു. നടപടിക്രമം അനുസരിച്ച് ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ കാണാം. എയർ ഇന്ത്യ ജെറ്റ് പറന്നുയർന്നു നിമിഷങ്ങൾക്കകം ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.

