ചെന്നൈ; തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തു.ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 17 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. ഇഡി കസ്റ്റഡിയില്‍ വെച്ച് പുലര്‍ച്ചെ രണ്ടു മണിയോടെ നെഞ്ചു വേദന അനുഭവപ്പെട്ട മന്ത്രി കുഴഞ്ഞു വീണു. തുടര്‍ന്ന് സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ സെന്തില്‍ ബാലാജിയുടെ വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും ഉള്‍പ്പെടെ ഇഡി പരിശോധന നടത്തിയിരുന്നു.
2011-15 കാലഘട്ടത്തില്‍, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും നിയമനം നല്‍കുന്നതിന് വിവിധ വ്യക്തികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായും സെന്തിൽ ബാലാജിക്കെതിരെ പരാതി ഉയർന്നിരുന്നു.

