പാറ്റ്‌ന : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ആര്‍ജെഡിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കെതിരേ പ്രചാരണം നടത്തേണ്ട അവസ്ഥയിൽ തേജസ്വി യാദവ്. ഗൗരാ ബോരം മണ്ഡലത്തിലാണ് സ്വന്തംപാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥിക്കെതിരെ തേജസ്വിക്ക് പ്രചാരണത്തിന് ഇറങ്ങേണ്ടി വരിക.
പ്രതിപക്ഷ സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പേ ഗൗരാ ബോരം മണ്ഡലത്തില്‍ മത്സരിക്കാന്‍ അഫ്‌സല്‍ അലി ഖാന് ആര്‍ജെഡി ടിക്കറ്റും ചിഹ്നവും രേഖകളും അനുവദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ പിന്നീട് നടന്ന ചർച്ചകളിൽ ഗൗരാ ബോരം മണ്ഡലം പ്രതിപക്ഷ സഖ്യത്തിലെ മറ്റൊരു പാർട്ടിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് നല്‍കാനും സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ ആ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനും തീരുമാനമായി. അങ്ങനെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സന്തോഷ് സാഹ്നി ഗൗരാ ബോരമിലെ പ്രതിപക്ഷ സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി.
ഇതോടെ, മത്സരത്തില്‍നിന്ന് പിന്മാറാനും ചിഹ്നവും മറ്റും തിരിച്ചുതരാനും ആര്‍ജെഡി നേതൃത്വം അഫ്‌സല്‍ അലി ഖാനോട് ആവശ്യപ്പെട്ടു. എന്നാല്‍, അഫ്‌സൽ അതിന് തയ്യാറായില്ല. ആര്‍ജെഡി സ്ഥാനാർത്ഥിയായി അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഖാന്‍ തങ്ങളുടെ സ്ഥാനാര്‍ഥിയല്ലെന്ന് ആര്‍ജെഡി അധികൃതരെ അറിയിച്ചു. എന്നാല്‍, കൃത്യമായ രേഖകളുടെ അടിസ്ഥാനാത്തിലാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ത്തന്നെ അദ്ദേഹത്തെ നീക്കംചെയ്യാനാകില്ലെന്നും അധികൃതര്‍ അറിയിച്ചതോടെ ആര്‍ജെഡി പ്രതിസന്ധിയിലായി.
ആര്‍ജെഡി ചിഹ്നത്തില്‍ മത്സരിക്കുന്ന അഫ്‌സല്‍ ഖാനെതിരേ സന്തോഷ് സാഹ്നിക്കുവേണ്ടി തേജസ്വിയും പ്രതിപക്ഷ സഖ്യത്തിലെ മറ്റ് നേതാക്കളും പ്രചാരണത്തിനിറങ്ങുന്നതോടെ ഗൗരാ ബോരയിലെ മത്സരം ശ്രദ്ധനേടുമെന്ന് ഉറപ്പാണ്.

