ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ ഭീകരാക്രമണം. അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഉത്തര്‍ പ്രദേശില്‍നിന്നുള്ള രണ്ട് തൊഴിലാളികള്‍ക്ക് വെടിയേറ്റു. സഹരണ്‍പുര്‍ സ്വദേശികളായ സോഫിയാന്‍ (25), ഉസ്മാന്‍ മാലിക് (20) എന്നിവര്‍ക്കാണ് വെടിയേറ്റത്. ശ്രീനഗറിലെ ജെവിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊഴിലാളികള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ജല്‍ ശക്തി വകുപ്പിലെ ദിവസവേതനക്കാരായിരുന്നു ഇരുവരും. ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന സ്ഥലത്തെത്തുകയും ഭീകരവാദികള്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കശ്മീരിൽ രണ്ടാഴ്ചയ്ക്കിടെ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണ് ഇന്ന് നടന്നത്. ഒക്ടോബര്‍ 20-ന് ഭീകരവാദികള്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

